Thursday, September 20, 2012

ഗോള്‍ഡന്‍ ട്രയാംഗിള്‍-തായ് ലണ്ട് - മൂന്നാം ഭാഗം


 ഗോള്‍ഡന്‍ ട്രയാംഗിള്‍-തായ് ലണ്ട്-ഒന്നാം ഭാഗം- ഇവിടെ വായിക്കാം

 ഗോള്‍ഡന്‍ ട്രയാംഗിള്‍-തായ് ലണ്ട്- രണ്ടാം ഭാഗം- ഇവിടെ വായിക്കാം





ചിയാങ്ങ്മയിയിലെ മൂന്നാം പ്രഭാതമാണിന്നു.വിഖ്യാതമായ ഗോള്‍ഡന്‍ ട്രയാംഗിള്‍ സന്ദര്‍ശനമാണു ഇന്നത്തെ പ്രധാന പ്രോഗ്രാം.ഈ നഗരത്തില്‍ നിന്നും ഏകദേശം 250കിമി അകലെയാണീ പ്രദേശം.മൂന്നര-നാലു മണിക്കൂര്‍ യാത്രയുണ്ടിവിടേക്ക്.ട്രാഫിക്കിനനുസരിച്ച് യാത്രാ സമയം കൂടാമെന്നും അറിഞ്ഞിരുന്നു.അതിനാല്‍ രാവിലെ ഏഴുമണിയോടെ തയ്യാറായി പ്രഭാതഭക്ഷണത്തിനെത്തി.ആ സമയം ഒരു ചങ്ങാതിമാത്രമില്ല.ഏകദേശം മുക്കാല്‍മണിക്കൂര്‍ കാത്തിരിപ്പിനു ശേഷം ആളെത്തി,ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സമയം എട്ടര.വാന്‍ ഡ്രൈവര്‍ ഏഴരമുതല്‍ കാത്ത്നില്‍ക്കുകയാണു.എല്ലാവരും വാഹനത്തില്‍ കയറി.ഇപ്പോഴും പഴയ ചങ്ങാതി മാത്രമില്ല.വാന്‍ ഡ്രൈവര്‍ ധൃതികൂട്ടിത്തുടങ്ങി.അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ആളെത്തി.മൊബൈല്‍ മറന്നുവച്ചത് തേടിപ്പോയതായിരുന്നു കക്ഷി.തിരക്കുപിടിച്ച ഈ ദിവസത്തില്‍ രാവിലെയുണ്ടായ സമയ നഷ്ടം ഒന്നര മണിക്കൂര്‍!!
തുടര്‍ന്ന് വാഹനം പുറപ്പെടുമ്പോള്‍ സമയം ഒന്‍പതര.നഗരം തിരക്കിന്റെ പിടിയിലമര്‍ന്നു തുടങ്ങിയിരിക്കുന്നു.
നഗരപരിധി പിന്നിട്ടതും തികച്ചും ഗ്രാമീണമായ കാഴ്ചകള്‍ മാത്രമായി.സുന്ദരമായ രണ്ടുവരി/നാലുവരിപ്പാത.ചിട്ടയോടെ നീങ്ങുന്ന വാഹനങ്ങള്‍.കുറച്ചുദൂരം പിന്നിട്ടപ്പോഴേക്കും മലമ്പ്രദേശമായി.നല്ല കയറ്റങ്ങളും വളവുകളും ഇറക്കങ്ങളും.


ഇടക്കിടെ ചെറുപട്ടണങ്ങളും തായ്ക്ഷേത്രങ്ങളും.റോഡിനിരുവശവുംനിറയെകായ്ച്ചുകിടക്കുന്ന ലിച്ചിപഴത്തോട്ടങ്ങളാണു പ്രധാന ആകര്‍ഷണം.

 ചെറുകുന്നുകളുടെ താഴ്വാരങ്ങളില്‍ വിളവെടുപ്പ് കഴിഞ്ഞ നെല്‍പ്പാടങ്ങള്‍. ഹൈവേയുടെ വശങ്ങളിലെല്ലാം കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സൈന്‍ബോര്‍ഡുകള്‍.അതിനാല്‍ ഈ പ്രദേശങ്ങളിലെല്ലാം ഡ്രൈവിങ് വളരെ എളുപ്പമാണു.ഇടക്കുള്ള പ്രധാനനഗരമാണു ചിയാങ് റായ്. വിമാനത്താവളവും അന്താരാഷ്ട്ര ഹോട്ടല്‍ ശ്രുംഖലകളും എല്ലാമുള്ള ഒരു നഗരം.ഈ നഗരമാകുമ്പോഴേക്കും റോഡുകള്‍ ആറുവരിയായിരിക്കുന്നു.നഗരത്തിനു പുറത്തുള്ള ബൈപാസ്സിലൂടെവാഹനം കുതിച്ചു കൊണ്ടിരുന്നു.മനോഹരമായ ഒരു നഗരമാണു ചിയാങ് റായ്.

റോഡിനിരുവശവും പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്ന പോലെയുള്ള മരങ്ങളും,തലയുയര്‍ത്തി പനകളും.പഴമയുടെ പ്രൌഡി വിളിച്ചോതുന്ന കമാനങ്ങള്‍ നഗരത്തിലെവിടെയും കാണുവാന്‍ കഴിയും.

ഇന്ധനം നിറക്കുവാനായി വാന്‍ ഒരു പെട്രോള്‍സ്റ്റേഷനിലേക്ക് കയറി.വിശാലമായ പമ്പ്.ഭക്ഷണം കഴിക്കുവാനും,പ്രാഥമികാവശ്യങ്ങള്‍ക്കുമെല്ലാം വിപുലമായ സജ്ജീകരണങ്ങളാണിവിടെ.അതും ഏറ്റവും വൃത്തിയായ സാഹചര്യത്തില്‍.നമ്മുടെ നാട്ടില്‍ ഇല്ലാത്തതും ഇതാണല്ലോ.ലഘുഭക്ഷണത്തിനു ശേഷം വീണ്ടും യാത്ര.ഒരു മയക്കം കഴിഞ്ഞപ്പോഴേക്കും തായ്-മ്യാന്‍ മാര്‍ അതിര്‍ത്തിയെത്തി.തായ് ലണ്ടിന്റെ അതിര്‍ത്തി നഗരമായ മേ സേ ആണിത്.

                                                                              തായ് ലണ്ടിന്റെ ഏറ്റവും വടക്കേ അതിര്‍ത്തി.

                            സേ നദിക്കു കുറുകേയുള്ള ഒരു പാലത്തിനിപ്പുറം മ്യാന്‍മാര്‍!പഴയ ബര്‍മ.



പാലത്തിനപ്പുറത്തെ നഗരത്തിനു താചിലെക് എന്നാണു പേരു നല്‍കിയിരിക്കുന്നത്.ബര്‍മീസ് എമിഗ്രേഷനില്‍ പാസ്പോര്‍ട്ട് നല്‍കി ഒരു ചെറിയ ഫീസടച്ചാല്‍ അക്കരെകടക്കുന്നതിനുള്ള അനുവാദമായി.160 കിമി അകലെയുള്ള കെങ് ടങ് എന്ന ബര്‍മീസ് നഗരം വരെ നമ്മള്‍ക്ക് സഞ്ചരിക്കാം.അതിനപ്പുറത്തേക്ക് പ്രത്യേക വിസ തന്നെ വേണം. വൈകിട്ടു ആറുമണിക്കു പക്ഷെ അതിര്‍ത്തി പാലം അടക്കപ്പെടും.പിന്നെ രാവിലെ ആറുമണിവരെ കാത്തിരിക്കുകയേ നിര്‍വ്വാഹമുള്ളൂ.
പാലത്തിനപ്പുറവും ഇപ്പുറവും തമ്മില്‍ അജഗജാന്തരമാണു അനുഭവപ്പെടുന്നത്.വലിയ കെട്ടിടങ്ങളും ആഡംബരകാറുകളും നിറഞ്ഞ തായ് ലണ്ട് ഭാഗവും,ദാരിദ്യം നിറഞ്ഞ മ്യാന്‍ മാര്‍ ഭാഗവും.

                                                                                                                       താചിലെക് മാര്‍ക്കറ്റ്




                                                                             പരമ്പരാഗത വേഷം ധരിച്ച മ്യാന്‍ മര്‍ സ്ത്രീകള്‍


 മ്യാന്മാറില്‍ കടന്നപ്പോഴേക്കും ചെറിയ കരകൌശല വസ്തുക്കളുമായി കുട്ടികള്‍ പുറകേ കൂടി.വാങ്ങുകയല്ലാതെ വേറെ നിവൃത്തിയില്ല.
                                                                                           ഷെ ഡാഗണ്‍ പഗോഡ

ഒരു ചെറിയ വാന്‍ വാടകയ്ക്കെടുത്ത് പ്രശസ്തമായ  ഷെ ഡാഗണ്‍ പഗോഡ കാണുന്നതിനായി ഞങ്ങള്‍ പുറപ്പെട്ടു.ഒരു ചെറിയ കുന്നിന്മുകളിലാണത്. വളരെ മനോഹരമായ ഒരു നിര്‍മ്മിതി.അവിടേയും കുട്ടികച്ചവടക്കാര്‍ നിങ്ങളെ പിടികൂടും.ഈ കുന്നിന്‍ മുകളില്‍ നിന്നും നഗരത്തിന്റെ ഒരു വിഹഗവീക്ഷണം ലഭിക്കും. സമയം രണ്ടരയായി.ഇനി ഭക്ഷണശേഷം യാത്രയാകാമെന്നു തീരുമാനിച്ചെങ്കിലും ഡ്രൈവര്‍ സമ്മതിച്ചില്ല,ഉടനെ ഗോള്‍ഡന്‍ ട്രയാംഗിളിലേക്ക് പോകണമെന്നായി കക്ഷി.പോകുന്ന വഴിയില്‍ നല്ല ഭക്ഷണം ലഭിക്കുമത്രേ.അങ്ങനെ വാഹനം ത്രിവേണീ സംഗം ലക്ഷ്യമാകി നീങ്ങി.കുറച്ചുകഴിഞപ്പോള്‍ വലതുഭാഗത്തായി മെകോങ് നദി കണ്ടു തുടങ്ങി.നദിക്കരയില്‍ നിരവധി ഭക്ഷണശാലകളും.നല്ല ഒരു റസ്റ്റോറണ്ടില്‍ ഭക്ഷണം കഴിച്ച ശേഷം കുറച്ചു മുന്നോട്ട് നീങ്ങിയപ്പോള്‍ മുന്നില്‍ ത്രിവേണീ സംഗമം എന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ ഗോള്‍ഡന്‍ ട്രയാംഗിള്‍.
                                                                                       ഗോള്‍ഡന്‍ ട്രയാംഗിള്‍
തായ് ലണ്ട് ഭാഗത്തു നിന്നും നോക്കിയാല്‍ ഇടതുവശത്ത് മ്യാന്‍ മറും വലത് കരയില്‍ ലാവോസും.ഗ്യാംബ്ലിങ് നിയമവിധേയമായ മ്യാന്‍ മറില്‍ പ്രവര്‍ത്തിക്കുന്ന കാസിനോയും ഇവിടെ നിന്നാല്‍ കാണുവാന്‍ കഴിയും.വലത് കരയിലെ ലാവോസ് നിര്‍മ്മിതികളും വ്യക്തമായി കാണാം.താഴെ ബോട്ടിംഗ് നടക്കുന്നു.300 ബാത്തിനു ലാവോസില്‍ പോയിവരാം.അതിനു തയ്യാറായെങ്കിലും ഡ്രൈവര്‍ അവിടേയും ഇടങ്കോലിട്ടു.ബോട്ട് സവാരി ഒന്നര മണിക്കൂര്‍ എടുക്കുമത്രേ.അതിനു ശേഷം പ്രശസ്തമായ റോങ്ഖണ്‍ക്ഷേത്രവും,ഓപിയം മ്യൂസിയവും സന്ദര്‍ശിക്കുവാന്‍ സമയം ലഭിക്കുകയില്ല.അതോടെ ബോട്ട് യാത്ര ഉപേക്ഷിക്കപ്പെട്ടു.


തുടര്‍ന്ന് അവിടെയുള്ള വലിയൊരു ക്ഷേത്രവും,അതിനു ചുറ്റുമായുള്ള സുവനീര്‍ ഷോപ്പുകളും സന്ദര്‍ശിച്ച ശേഷം നാലരയോടെ മടങ്ങാം എന്ന് തീരുമാനിച്ചു.അതുപ്രകാരം തിരികെയെത്തിയപ്പോള്‍ രാവിലെ യാത്ര താമസിപ്പിച്ച ചങ്ങാതി മാത്രമില്ല.ബോട്ട് യാത്രയെല്ലാം കഴിഞ്ഞു ആറുമണിയോടെ ആളെത്തി.അതോടെ മറ്റ് പരിപാടികളും ഉപേക്ഷിക്കപ്പെട്ടു.ആ നഷ്ട്ടബോധത്തില്‍ മുഴുകി രാത്രി വൈകി നഗരത്തില്‍ മടങ്ങിയെത്തി.പിറ്റേന്നാണു ഈ നഗരത്തിലെ അവസാന രാത്രി.അതിനടുത്ത ദിവസം ചിയാങ്മയിയോട് വിടപറയണം.
പിറ്റേന്ന് പകല്‍ മുഴുവന്‍ എല്ലാവരും നഗരത്തിനു അടുത്തുള്ള ഹയ് ടുങ്താ എന്ന തടാകപരിസരത്ത് സാഹസിക വിനോദങ്ങളിലേര്‍പ്പെട്ടിരിക്കുകയായിരുന്നു.
                                                      റോങ്ഖണ്‍ക്ഷേത്രം(കടപ്പാട്-ഗൂഗിള്‍)

തടാകത്തിനു കുറുകെ കമ്പിയില്‍ തൂങ്ങി മറുകര പറ്റിയതും,മരങ്ങളുടെ മുകളിലൂടെയുള്ള നടത്തവും അവിസ്മരണീയമായി.അതിനടുത്ത ദിവസം കുലാലമ്പൂരിലെത്തി,അന്നവിടെ തങ്ങി,പിറ്റേദിവസം നാട്ടിലേക്ക് തിരിച്ചു.ഒട്ടേറെ അനുഭവങ്ങള്‍ സമ്മാനിച്ച മറ്റൊരു യാത്രയുടെ പരിസമാപ്തി.!!

Sunday, June 3, 2012

ഗോള്‍ഡന്‍ ട്രയാംഗിള്‍-തായ് ലണ്ട് - രണ്ടാം ഭാഗം



ഇന്നു ചിയാങ്ങ്മയിലെത്തിയതിനു ശേഷമുള്ള രണ്ടാം പ്രഭാതം.ഒരു പ്രഭാതസവാരിക്കായി ഇറങ്ങി.തലേരാവിന്റെ ആലസ്യം വിട്ട് നഗരം ഉറക്കമുണര്‍ന്നിട്ടില്ല .റോഡിലാരേയും കാണാനില്ല.നല്ല  ഇളം തണുപ്പുള്ള കാലാവസ്ഥ.ജോലിക്കായി നഗരത്തിലേക്ക് വരുന്നവരുടെ വാഹനങ്ങള്‍ ഇടക്കിടെ കടന്നുപോകുന്നുണ്ട്.ഒരു ടുക്-ടുക് അടുത്ത് വന്നുനിന്നു.



                                                                                         ചിയാങ്മായ് ഗ്രാമകാഴ്ചകള്‍

നഗരത്തിലേക്ക് ട്രിപ്പിനായി വരുന്ന വാഹനമാണു.30 ബാത്തിനു ഒരു ചെറിയ കറക്കമാകാമെന്നായി ചങ്ങാതി.കഷ്ട്ടിച്ച് ഒരു രണ്ട് -മൂന്ന്കിലോമീറ്റര്‍.പെട്ടെന്ന് നഗരം ഗ്രാമക്കാഴ്ചകള്‍ക്ക് വഴിമാറി.റോഡിനിരുവശവും വിശാലമായ ,നടീല്‍ കഴിഞ്ഞ,പാടശേഖരങ്ങള്‍ പച്ചപുതച്ച് നില്‍ക്കുന്നു.തികച്ചും കേരളീയ കാഴ്ചയാണെങ്കിലും സമീപഭാവിയില്‍തന്നെ നെല്‍കൃഷി കാണണമെങ്കില്‍ കേരളത്തിനു പുറത്ത്പോകണമെന്ന സ്ഥിതി ആയിക്കൊണ്ടിരിക്കുകയാണല്ലോ!10മിമിറ്റിനുള്ളില്‍ തിരികെ ഹോട്ടലിലെത്തിച്ച് ടുക്-ടുക് സ്ഥലം വിട്ടു.അന്നത്തെ പ്രഭാതസവാരിയും തഥൈവ.
ഹോട്ടല്‍ റൂമിലെത്തി തയ്യാറായി,ബ്രേക് ഫാസ്റ്റും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും ടൂറിസ്റ്റ്വാനുകളുടെ ഡ്രൈവര്‍മാര്‍ ഞങ്ങളെ പൊതിഞ്ഞു.നിരക്ക് പറഞ്ഞുറപ്പിച്ച്, തരക്കേടില്ലാതെ പെരുമാറിയ ഒരാളുടെ വാനില്‍ കയറി.അലക് എന്നാണു കക്ഷിയുടെ പേരു.നഗരത്തിനു പുറത്തുള്ള ബോസാങ് ഗ്രാമത്തിലാണു അലകിന്റെ വീട്.ഒരു ടൂര്‍കമ്പനിയുടെ വാന്‍ ഡ്രൈവറായി കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്നു.മറ്റേതു തായ് നഗരത്തേയും പോലെ ചിയാങ്ങ്മായിലും പൊതുവേ ടാക്സിനിരക്കുകള്‍ വളരെ കുറവാണു,മര്യാദക്കാരായ ഡ്രൈവര്‍മാരും.

 വിഖ്യാതമായ ടൈഗര്‍ കിങ്ഡം സന്ദര്‍ശനമാണു ഈ ദിവസത്തെ ആദ്യ പരിപാടി.2008ല്‍ സ്ഥാപിതമായ ഈ ടൈഗര്‍പാര്‍ക്ക് ചിയാങ്ങ്മായിലെ പ്രധാന ആകര്‍ഷണമാണു.2011ഓടുകൂടി ചിയാങ്ങ്മായിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായി ഇത് മാറിക്കഴിഞ്ഞു.

                                                                                                        ടൈഗര്‍ കിങ്ഡം

നഗരത്തില്‍ നിന്നും 10കിമി അകലെ മേറിം എന്ന പ്രദേശത്താണു ടൈഗര്‍ കിങ്ഡം സ്ഥിതിചെയ്യുന്നത്. ടൂറിസ്റ്റുകള്‍ക്ക്പലപ്രായത്തിലുള്ള കടുവകളുമായി ഇടപഴകുന്നതിനുള്ള അവസരമാണീ പാര്‍ക്ക് ഒരുക്കുന്നത്.ടുക്ടുക്കുകളിലെല്ലാംഇതിന്റെപരസ്യസ്റ്റിക്കറുകള്‍പ്രദര്‍ശിപ്പിച്ചിട്ടുണ്ട്,അതോടൊപ്പം
നിരക്കുകളും.
വടക്കുകിഴക്കന്‍ തായ്ലണ്ടിലെ ഉബോണ്‍ സൂ ശ്രുംഖലയുടെ കീഴില്പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമാണീ പാര്‍ക്ക്.ഒരു തായ് ലണ്ട് എം.പിയുടെ ഉടമസ്ഥതയിലാണത്രേ ഇത്. ആറ് ഏക്കറോളം വിസ്ത്രുതിയിലാണിത് സ്ഥിതിചെയ്യുന്നത്.

ചിയാങ്ങ്മായ് വഴിയിലെല്ലാം ടൈഗര്‍ കിങ്ഡമിന്റെ വലിയ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചിരിക്കുന്നു.
ഒരു 15മിനിറ്റ് യാത്രയില്‍ അവിടെ എത്തിച്ചേര്‍ന്നു.മേസെ താഴ്വരയിലെ ഒരു ചെറിയ നദീതീരത്താണീ പാര്‍ക്ക്.ദൂരേനിന്നു തന്നെ ഇതിന്റെ പ്രവേശനകവാടം ദൃശ്യമാകും.നദിക്കു കുറുകേയുള്ള പാലം കടന്ന് ഞങ്ങളുടെ വാഹനം അകത്ത് പ്രവേശിച്ചു.

                                                                                                        പ്രധാന കെട്ടിടം



രാവിലെയായതു കൊണ്ടാകണം വലിയ തിരക്കില്ല. പ്രധാന കെട്ടിടത്തില്‍ തന്നെയാണു ടിക്കറ്റ് കൌണ്ടര്‍. നിരക്കുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോര്‍ഡ് നോക്കിയപ്പോള്‍ ഞെട്ടി.സാമാന്യം ഉയര്‍ന്ന നിരക്കുകളാണിവിടെ.ഒരാള്‍ക്ക് 2000 രൂപ വരെയുള്ള വിവിധ പാക്കേജുകള്‍.കടുവകളുടെ സൈസ് അനുസരിച്ചാണു നിരക്കുകളും.നിലവില്‍ 32 കടുവകളാണിവിടെയുള്ളത്. വലിയ കടുവകളുമായി സല്ലപിക്കുന്നതിനു കുറഞ്ഞ നിരക്കും,കുഞ്ഞുങ്ങളുമായി കളിക്കുന്നതിനു ഉയര്‍ന്ന റേറ്റും.ഏകദേശം 15മിനിറ്റാണിതിനു അനുവദിച്ചിരിക്കുന്നത്.എങ്കിലും സമയം കൂടുതല്‍ ആവശ്യമായതുകൊണ്ടാകാം ,സമയകാര്യത്തില്‍ കടും പിടിത്തമൊന്നുമില്ല.വലിയ കടുവകളുമായി ഇടപഴകുന്നതിനുള്ള ടിക്കറ്റുമായി ഞങ്ങളും,റ്റിപവന്‍ എന്ന ട്രെയിനറും പാര്‍ക്കിനകത്തേക്കു കയറി.

                                                                                         പാര്‍ക്കിനകത്തെ കാഴ്ചകള്‍




അകത്തേക്കുള്ള റോഡിനിരുവശവുമായി വയര്‍ഫെന്‍സിങിനുള്ളില്‍ കടുവകളെ സ്വതന്ത്രമായി തുറന്ന് വിട്ടിരിക്കുന്നു.വലിപ്പമനുസരിച്ച് പല വിഭാഗങ്ങളായി തരം തിരിച്ചാണിവയെ വിട്ടിരിക്കുന്നത്.കടുവകളുമായി ഇടപഴകുമ്പോള്‍ എടുക്കേണ്ട മുന്‍ കരുതലുകള്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

നാലുകടുവകളെ ഇട്ടിരിക്കുന്ന ഒരു വിഭാഗത്തിലേക്കാണു റ്റിപവന്‍ ഞങ്ങളെ നയിച്ചത്.ഗെയിറ്റിനകത്ത് കടന്ന്,വീണ്ടും ഗെയിറ്റടച്ചപ്പോള്‍ നാലു കടുവകളോടൊപ്പം ട്രെയിനറും ഞങ്ങളും മാത്രം.ഉള്ളൊന്നു കാളി!ഒരു ചെറിയ ചൂരല്‍ വടി മാത്രമാണു ട്രെയിനറുടെ ആയുധം!




ഒറ്റക്ക് കിടക്കുന്ന ഒരുവനെയാണു ഞങ്ങള്‍ക്കായി റ്റിപവന്‍ തിരഞ്ഞെടുത്തത്.കടുവയുടെ പിന്‍ വശത്തുകൂടി മാത്രമേ അടുത്ത്ചെല്ലാവൂ എന്നും, നല്ല ശക്തിയില്‍ വേണം ശരീരത്തില്‍ സ്പര്‍ശിക്കാന്‍ എന്നുമുള്ള നിര്‍ദ്ദേശമനുസരിച്ച് ഓരോരുത്തരായി കടുവയെ സമീപിച്ചു.ചെറിയൊരു ഭീതിയോടെ ഫോട്ടോ സെഷന്‍ തുടങ്ങി.വാലില്‍പ്പിടിച്ചും.കെട്ടിപ്പിടിച്ചുമൊക്കെ യഥേഷ്ടം ചിത്രങ്ങളെടുക്കാം.




എപ്പോഴും ലഭിക്കുന്ന അവസരമല്ലാത്തതു കൊണ്ടു എല്ലാവരും നിറയെ ചിത്രങ്ങളെടുത്തു.റ്റിപവനൊരു റ്റിപ്പും നല്‍കി പുറത്തു കടന്നു.കടുവകുഞ്ഞുങ്ങള്‍ക്കൊപ്പം കളിക്കാനാണു തിരക്കേറേയും.പാശ്ചാത്യരാണധികവും അതിനകത്ത്.ഒരു മുക്കാല്‍ മണിക്കൂര്‍ കൊണ്ട് അതിനകമെല്ലാം ചുറ്റിക്കണ്ട് പാര്‍ക്കിനു പുറത്തിറങ്ങി.അലക് കാത്തുനില്‍ക്കുന്നുണ്ട്.കുറച്ചകലെ കഴുത്തുനീണ്ട ഗോത്രവര്‍ഗ്ഗക്കാര്‍ താമസിക്കുന്ന ഗ്രാമത്തിപോകാമെന്നായി അലക്.കഴുത്തില്‍ ഒരുതരം വളകളിട്ട്,നീണ്ട കഴുത്തുമായി ജീവിക്കുന്നവരുടെ ഗ്രാമവും ധാരാളം പേര്‍ സന്ദര്‍ശിക്കുന്നുണ്ടത്രേ. അലകിന്റെ കയ്യിലുള്ള ചിത്രങ്ങള്‍ കണ്ടപ്പോഴേ ഒരുതരം ശ്വാസം മുട്ട് അനുഭവപ്പെട്ടു,അതോടെ ആ പരിപാടി ഉപേക്ഷിക്കപ്പെട്ടു.പകരം തൊട്ടടുത്തു തന്നെയുള്ള സാഹസികവിനോദ കേന്ദ്രമായ എക്സ് സെന്റര്‍ സന്ദര്‍ശിക്കാമെന്നായി അലക്.അതിനുള്ളില്‍ നല്ലൊരു ഭക്ഷണ ശാലയും ഉണ്ട്.

                                                      എക്സ്-സെന്റര്‍ എന്ന സാഹസിക വിനോദകേന്ദ്രം

നേരം രണ്ടര മണിയായിരിക്കുന്നു.5മിനിറ്റ് യാത്രയില്‍ അവിടെയെത്തി.ബങ്കി ജമ്പിംഗ്,ഓഫ് റോഡ് കാര്‍,ഓഫ് റോഡ് ബൈക്ക്,എക്സോര്‍ബ് ബോള്‍,ഗോ കാര്‍ട്ട് അങ്ങനെ നിരവധി വിനോദങ്ങള്‍.

                                                                                                             ബങ്കി ജമ്പിംഗ്



                                                                                                             ബങ്കി ജമ്പിംഗ് 

60 മീറ്റര്‍ ഉയരത്തിനിന്നും കാലുകള്‍ കൂട്ടിക്കെട്ടി താഴേയുള്ള കുളത്തിലേക്ക് ചാടുന്ന ബങ്കി ജമ്പിങ് അത്യന്തം സാഹസികാമായ ഒരു വിനോദമാണു.എല്ലാ വിനോദങ്ങള്‍ക്കും വളരെ ഉയര്‍ന്ന ടിക്കറ്റ് നിരക്കാണിവിടെ.ഭക്ഷണം കഴിഞ്ഞപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചു.അതിനാല്‍ ഒന്നിലും കൈവച്ചില്ല. വിനോദങ്ങളെല്ലാം കണ്ടുനിന്ന് വൈകുന്നേരത്തോടെ തിരികെ നഗരത്തിലേക്ക് മടങ്ങി.നാളെ ചെയ്യുവാന്‍ പോകുന്ന 275കിമി ദൈര്‍ഘ്യമുള്ള ഗോള്‍ഡന്‍ ട്രയാംഗിള്‍ യാത്രക്കുള്ള വാഹനവും ബുക്ക് ചെയ്ത് നൈറ്റ്മാര്‍ക്കറ്റിലൂടെ കറങ്ങി, ഭക്ഷണശേഷം ഹോട്ടലിലെത്തി.അപ്പോള്‍ സമയം അര്‍ദ്ധരാത്രിയോടടുത്തിരുന്നു.

Monday, May 14, 2012

ഗോള്‍ഡന്‍ ട്രയാംഗിള്‍-തായ് ലണ്ട്- ഒന്നാം ഭാഗം

സൌത്ത് ഈസ്റ്റ് ഏഷ്യയിലെ ഗോള്‍ഡന്‍ ട്രയാംഗിളിനെക്കുറിച്ച് ഈ അടുത്ത കാലത്ത് ഒരു ട്രാവല്‍ബ്ലോഗില്‍ നിന്നാണു വായിച്ചറിഞ്ഞത്.തായ് ലണ്ട്,മ്യാന്മര്‍,ലാവോസ് എന്നീ മൂന്ന് രാജ്യങ്ങള്‍  മെകോംഗ് എന്ന നദിക്കരയില്‍ സംഗമിക്കുന്ന ആ സ്ഥലം സന്ദര്‍ശിക്കണമെന്ന ഒരാഗ്രഹം മനസ്സില്‍ അന്നേ മുളപൊട്ടിയിരുന്നു. ഇക്കഴിഞ്ഞ ചൈന യാത്രയില്‍ പരിചയപ്പെട്ട ഒരു മലയാക്കാരനില്‍ നിന്നുമാണ് ആശയം രൂപപ്പെട്ടതും.ഇക്കാര്യം സൂചിപ്പിച്ചപ്പോഴേ സഞ്ചാരപ്രിയരായ ചങ്ങാതിമാര്‍ തയ്യാര്‍!അങ്ങനെ യാത്രക്കുള്ള മുന്നൊരുക്കങ്ങളായി.എന്നത്തേയും പോലെ നമ്മുടെ “സ്വന്തം“ എയര്‍ലൈനായ എയര്‍ ഏഷ്യയില്‍ പരതി,ടിക്കറ്റ് ബുക്ക് ചെയ്തു.കുലാലമ്പൂര്‍ വഴി തായ്ലണ്ടിലെ ചിയാങ്മായ്.

ബാങോക്കിനു  700കിമി  വടക്കായി സ്ഥിതിചെയ്യുന്ന നഗരമാണു ചിയാങ്മായ്.    700 വര്‍ഷങ്ങള്‍ക്കു മുന്‍പു ലണ്ണ രാജവംശത്തിലെ മെംഗ് റായ് രാജാവിനാല്‍ ,പിങ് നദിക്കരയില്‍ സ്ഥാപിക്കപ്പെട്ടതാണീ നഗരം.36 പുരാതന ബുദ്ധക്ഷേത്രങ്ങള്‍ നഗരത്തിനുള്ളിലായി സ്ഥിതി ചെയ്യുന്നു.600 വര്‍ഷം പഴക്കമുള്ള ഫ്രതാത് ദോയി സുതേപ് എന്ന ബുദ്ധക്ഷേത്രമാണിതില്‍ ഏറ്റവും പ്രാധാന്യമുള്ളത്.
ചിയാങ്മായില്‍ ഇറങ്ങി, അവിടത്തെ കാഴ്ചകള്‍ക്കു ശേഷം ചിയാങ്മായില്‍ നിന്നും റോഡ് മാര്‍ഗ്ഗം ഗോള്‍ഡന്‍ ട്രയാംഗിള്‍ ഏരിയയിലേക്ക്.അങ്ങിനെയായിരുന്നു റൂട്ട് തയ്യാറാക്കിയത്.
തായ്ലണ്ടിന്റെ വടക്കന്‍ അതിര്‍ത്തിയിലുള്ള ഈ ഗോള്‍ഡന്‍ ട്രയാംഗിള്‍ പ്രദേശം ഓപിയം കൃഷിക്ക് കുപ്രസിദ്ധമായിരുന്നു.മ്യാന്മാറിന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ വ്യാപകമായി കൃഷി ചെയ്തിരുന്ന ഓപിയം,ഇവിടെ നിന്നും വന്‍തോതില്‍ ചൈനയിലേക്കും,ബാങ്കോക്കിലേക്കും നിര്‍ബാധം കടത്തിയിരുന്നത്രേ.അധോലോക സംഘങ്ങളുടെ വിഹാരരംഗം ആയിരുന്ന ഇന്ന് ഇവിടം താരതമ്യേന ശാന്തമെന്നു പറയാം.ടൂറിസം വന്‍തോതില്‍ വികസിച്ചതോടെയാണിതെന്നും പറയപ്പെടുന്നു.
കുലലംപൂരില്‍ നിന്നും ദിവസേന രണ്ടു സര്‍വീസുകളാണ് എയര്‍ ഏഷ്യ നടത്തുന്നത്.അതി രാവിലെയുള്ള ചിയാങ്ങ്മായ് സര്‍വീസ് ആണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്.വിമാനം നിറയെ യാത്രക്കാര്‍.കാലി സീറ്റുകള്‍ ഒന്നുമില്ല.ഏറ്റവും പിന്നിലാണ് എന്റെ സീറ്റ്. അതിനാല്‍ കാല്‍ നീട്ടുവാന്‍ പോലും സാധിക്കാതെ  രണ്ടര മണിക്കൂര്‍ യാത്രക്ക് ശേഷം 10 മണിയോടെ ചിയാങ്ങ്മായ് എയര്‍ പോര്‍ട്ടില്‍ വിമാനമിറങ്ങി.ചെറിയൊരു വിമാനത്താവളമാണ് ഇത്.

                                                                         ചിയാങ്ങ്മായ് അന്താരാഷ്ട്ര വിമാനത്താവളം

നഗര ഹൃദയത്തിലേക്ക് 10 മിനിറ്റ് യാത്രയേയുള്ളൂ.പാശ്ചാത്യര്‍ ആണ് സന്ദര്‍ശകരിലേരെയും,അതും ഗോള്‍ഫ് കളിക്കാനായി വരുന്നവര്‍. ധാരാളം ഗോള്‍ഫ് കോഴ്സുകള്‍ ഉള്ള ഒരു നഗരമാണ് ചിയാങ്ങ്മായ്.ഒരു മിനി വാനില്‍ ഞങ്ങള്‍ ഹോട്ടലിലേക്ക് തിരിച്ചു.രാവിലെ പത്തരയായിട്ടുംനഗരം ഉണര്‍ന്നെഴുന്നേല്‍ക്കുന്നതേയുള്ളൂ.കടകളൊന്നും തുറന്നു തുടങ്ങിയിട്ടുമില്ല.
                                                                                        

സാഹസിക വിനോദങ്ങള്‍ക്കായാണു മിക്കവാറും വിദേശികളും ഇവിടെയെത്തുന്നത്.മൌണ്ടെന്‍ കാര്‍,മൌണ്ടെന്‍ ബൈക്കിങ്, ബങ്കി ജമ്പിംഗ്  തുടങ്ങിയവക്കെല്ലാം വിപുലമായ സൌകര്യങ്ങള്‍ ഈ പ്രദേശങ്ങളിലുണ്ട്.
                                                                      
                                                                     മലകയറാന്‍ സജ്ജമാക്കിയിരിക്കുന്ന വാഹനം


                                                                                             നഗരത്തിന്റെ പകല്‍ ദൃശ്യങ്ങള്‍

മുറിയിലെത്തി ഒരു ചെറിയ വിശ്രമത്തിനു ശേഷം ഉച്ചഭക്ഷണത്തിനായി പുറത്തിറങ്ങി.ചെറിയൊരു തായ് റെസ്റ്റോറണ്ടില്‍ നിന്നും തായ് ശൈലിയിലുള്ള ഭക്ഷണശേഷം ഹോട്ടല്‍ പരിസരത്തെത്തിയ ഞങ്ങളെ മിനി വാന്‍ ,ടുക്-ടുക് ഡ്രൈവര്‍മാര്‍ വളഞ്ഞു.സിറ്റി ടൂര്‍ ഓപ്പറേറ്റര്‍ മാരുടെ സംഘത്തിലെ അംഗങ്ങളാണവര്‍.അതിലൊരാളുമായി വാടക പറഞ്ഞുറപ്പിച്ച് ദോയി സുതേപ് ക്ഷേത്രം കാണുന്നതിനായി പുറപ്പെട്ടു.നഗരത്തില്‍ നിന്നും ഏകദേശം 15 കിമി അകലെ ഒരു മലയുടെ നിറുകയിലാണീ ക്ഷേത്രം.സമുദ്ര നിരപ്പില്‍ നിന്നും 3500 അടി ഉയരത്തില്‍ ആണു ഇത് സ്ഥിതിചെയ്യുന്നത്.അടിവാരത്തില്‍ നിന്നും മുന്നൂറോളം സ്റ്റെപ്പുകള്‍ കയറിയാലെ ക്ഷേത്രത്തിലെത്താനാകൂ.

                                                                          ക്ഷേത്രത്തിലേക്ക് കയറി ചെല്ലുന്ന പടികള്‍
നടന്നു കയറുവാന്‍ സാധിക്കാത്തവര്‍ക്കായി ട്രാം സര്‍വീസുമുണ്ട്.ഞങ്ങള്‍ ഏതായാലും പടികളിലൂടെയുള്ള കയറ്റം വേണ്ട എന്ന് ആദ്യമേ തീരുമാനിച്ചു.ട്രാമില്‍ മുകളിലെത്തി.പ്രധാന ക്ഷേത്രത്തിനിരുവശവുമായി നിരവധി ബുദ്ധവിഹാരങ്ങള്‍ കാണാം.
                                                              ക്ഷേത്രം
ബുദ്ധസന്യാസിമാരുടെ പരിശീലനവും മറ്റു ചടങ്ങുകളുമെല്ലാം ഇവിടെയാണു നടക്കുന്നത്.ആ പരിസരമെല്ലാം കറങ്ങി. അവിടെനിന്നും ലഭിക്കുന്ന നഗരത്തിന്റെ കാഴ്ച ചേതോഹരമെന്ന് നേരത്തെ അറിഞ്ഞിരുന്നുവെങ്കിലും ഞങ്ങള്‍ക്കു നിരാശയായിരുന്നു ഫലം.കനത്തമഞ്ഞിന്റെ ആവരണത്തില്‍ മങ്ങിയ ദൂരകാഴ്ചകള്‍ മാത്രം.തിരികെ സ്റ്റെപുകളെല്ലാം നടന്ന് തന്നെയിറങ്ങി വാനില്‍ കയറി സിറ്റിയിലേക്ക് മടങ്ങി.
സിറ്റിയിലെത്തുമ്പോഴേക്കും ഇരുട്ട് പരന്നുകഴിഞ്ഞിരുന്നു.തെരുവീഥികളെല്ലാം സജീവമായികഴിഞ്ഞിരിക്കുന്നു.നഗരം വെളിച്ചത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണു. ചിയാങ്മായ് നഗരത്തിലെ പ്രധാനകേന്ദ്രങ്ങളിലൊന്നാണു നൈറ്റ്മാര്‍ക്കറ്റ്.


                                                                                                                                                 
                                                                                           നൈറ്റ്മാര്‍ക്കറ്റ്.
പ്രധാനറോഡിനിരുവശവുമായി ,ഒന്നരകിലോമീറ്റര്‍ നീളത്തില്‍ ,അസംഖ്യം ചെറിയ ചെറിയ പെട്ടിക്കടകള്‍.നഗരത്തിലെ പ്രമുഖ ഹോട്ടലുകളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നതും ഇവിടെത്തന്നെയാണു.നടപ്പാത തിങ്ങി നിറഞ്ഞു നീങ്ങുന്ന ടൂറിസ്റ്റുകള്‍.എല്ലാം പാശ്ചാത്യര്‍.ഒരു ആഴ്ച മുഴുവന്‍ നടത്തിയ ഈ യാത്രയിലെ ഒരു പ്രത്യേകതയും അതായിരുന്നു.എങ്ങും പാശ്ചാത്യര്‍ മാത്രം.ഒരു വടക്കേഇന്ത്യന്‍ ദമ്പതികളെ ഒഴികേ ഇന്ത്യാക്കാരേ ആരേയും മറ്റെങ്ങും കാണുവാന്‍ സാധിച്ചില്ല.

                                                                                                                           
                                                                                               നൈറ്റ്മാര്‍ക്കറ്റ്.


ഈ നൈറ്റ്മാര്‍ക്കറ്റില്‍ ഭൂരിപക്ഷം കടകളും ടൂറിസ്റ്റുകള്‍ക്കായുള്ള സൂവനീര്‍ഷോപ്പുകള്‍ ആണു. മറ്റ് തായ് നഗരങ്ങളേക്കാള്‍ വിലക്കൂടുതല്‍ ആണു സാധനങ്ങള്‍ക്കെല്ലാം.നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും ഇടക്കിടെ കാണാം.ഇതിനിടയിലായി ധാരാളം റെസ്റ്റോറന്റുകളും.തീരപ്രദേശത്തല്ല ഈ നഗരമെങ്കിലും എവിടേയും സീഫുഡ് റെസ്റ്റോറന്റുകള്‍ കാണുവാന്‍ കഴിയും.അതും ന്യായമായ വിലയില്‍ ഭക്ഷണം ലഭിക്കുന്നവ.അല്ലറ ചില്ലറ ഷോപ്പിംഗിനു ശേഷം, നല്ലൊരു അത്താഴവും കഴിച്ച്,തിരികെ ഹോട്ടലിലേക്കു മടങ്ങി. സമയം അര്‍ദ്ധരാത്രിയോടടുക്കുന്നു,നഗരം ഇപ്പോഴും സജീവമാണു.നടക്കാവുന്ന ദൂരം മാത്രമേ ഹോട്ടലിലേക്കുള്ളൂ.സുഖകരമായ,ഇളം തണുപ്പുള്ള ആ കാലാവസ്ഥയിലൂടെ ഹോട്ടല്‍ ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു.




















































Saturday, March 31, 2012

ഹോങ്കോങ് / ചൈനാ യാത്ര- 4




തിരികെ ഹോട്ടലിലെത്തി ചായ കുടിച്ച്,ഒന്ന് കുളിച്ച് ഫ്രെഷായി ഇറങ്ങിയപ്പോഴേക്കും സമയം ഏഴുമണി കഴിഞ്ഞിരിക്കുന്നു.ബെയ്ജിംഗ്-ലൂ റോഡ് ആണു അടുത്ത ലക്ഷ്യം.നടക്കാവുന്ന ദൂരം എന്നാണു മനസ്സിലാക്കിയിരുന്നതെങ്കിലും, രണ്ടര കിമി അകലെയാണത്.പകല്‍ കറങ്ങിയതിന്റെ ക്ഷീണം മാറാത്തതു കൊണ്ടാവണം നടന്നിട്ടും നടന്നിട്ടും ലക്ഷ്യസ്ഥാനത്തെത്തുന്നുമില്ല.അവസാനം ഒരുവിധത്തില്‍ ബെയ്ജിംഗ്-ലൂ റോഡ് ആരംഭിക്കുന്ന ജംഗ്ഷനിലെത്തി.നിയോണ്‍ വെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുന്ന തെരുവില്‍ ആള്‍ക്കൂട്ടം ഒഴുകുന്ന കാഴ്ച ദൂരേനിന്നും തന്നെ കാണാനാകും.
                                ബെയ്ജിംഗ്-ലൂ റോഡ്

ഗോങ്-ചോ നഗരത്തിലെ ഏറ്റവും സജീവമായ വീഥികളിലൊന്നാണു ഇത്.

                                                                                                    ബെയ്ജിംഗ്-ലൂ റോഡ്

വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ഈ വോക്കിംഗ്-സ്ട്രീറ്റ് ,നഗരത്തിന്റെ മുഖ്യ ആകര്‍ഷണമാണു.വാരാന്ത്യങ്ങളില്‍ സൂചികുത്താനിടമില്ലാത്തവിധം ആയിരിക്കും തെരുവിലെ തിരക്കെന്ന് നേരത്തെതന്നെ അറിഞ്ഞിരുന്നു.ഇന്നിടദിവസമായിട്ടും തിരക്കിനു കുറവൊന്നുമില്ല.ബ്രാന്‍ഡഡ് ഷോപ്പുകളാണധികവും.താരതമ്യേന മിതമായ വിലക്കു ലഭിക്കുകയും ചെയ്യും.

രണ്ടായിരത്തി രണ്ടാമാണ്ടില്‍ ഈ തെരുവില്‍ ഖനനം നടന്നപ്പോള്‍ കണ്ടെടുക്കപ്പെട്ട ,നടപ്പാതക്ക് താഴെയുള്ള. ഏഴാം നൂറ്റാണ്ടിലെ സിറ്റി ഗ്ഗെയിറ്റുകളാണിവിടുത്തെ മുഖ്യ ആകര്‍ഷണം.കല്‍ചീളുകള്‍ അടുക്കിയുള്ള നിര്‍മ്മാണ ശൈലി കൌതുകമുണര്‍ത്തുന്നു. അത് കട്ടിയുള്ള ചില്ല് മേലാവരണം നല്‍കി നന്നായി സംരക്ഷിച്ചിരിക്കുന്നത് കൊണ്ട് വ്യക്തമായി കാണുവാന്‍ സാധിക്കും.മുന്നൂറു മീറ്ററോളം നീളമുള്ള ഈ തെരുവിന്റെ ഒരറ്റം മുതല്‍ മറ്റേഅറ്റം വരെ പോയി തിരികെ വരണമെങ്കില്‍ ഒരു മണിക്കൂര്‍ സമയം എടുക്കുമെന്നറിയുമ്പോള്‍ ഇവിടുത്തെ തിരക്ക് ഊഹിക്കാമല്ലോ.അല്ലറ ചില്ലറ ഷോപ്പിംഗ് നടത്തി തിരികെ ഹോട്ടലിനു സമീപമെത്തിയപ്പോള്‍ സമയം രാത്രി 10 മണിയായിരിക്കുന്നു.പേള്‍ നദീ തീരം ഇപ്പോഴും സജീവമാണു.ഭക്ഷണ ശാലകളിലെല്ലാം നല്ല തിരക്ക്.വൈകിട്ടത്തെ ആഹാരം ഒരു ടോം-യാം സൂപ്പിലൊതുക്കി തിരികെ റൂമിലെത്തി.

പിറ്റേന്ന് പ്രഭാത ഭക്ഷണം കഴിഞ്ഞപ്പോഴേക്കും യോങ് എത്തി.ഇന്ന് 10 ലക്ഷം സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ഫസ്റ്റ്-ടണല്‍ എന്ന അണ്ടര്‍ ഗ്രൌണ്ട് ഷോപ്പിംഗ് സെന്റര്‍ ആണു ആദ്യ ലക്ഷ്യം.ഞങ്ങളെ അവിടെ ഇറക്കി യോങ് കാര്‍ പാര്‍ക്ക് ചെയ്യുവാനായി പോയി.ആംഗ്യഭാഷയില്‍ പ്രവേശന സ്ഥലം ചൂണ്ടിക്കാണിച്ചാണു ആള്‍ സ്ഥലം വിട്ടത്.

                                             ഫസ്റ്റ്-ടണല്‍ എന്ന അണ്ടര്‍ ഗ്രൌണ്ട് ഷോപ്പിംഗ് സെന്റര്‍ 

വസ്ത്രങ്ങള്‍ക്കു മാത്രമായുള്ള ആ വലിയ മാര്‍ക്കറ്റിന്റെ എന്‍ ട്രന്‍സ് ഒരു വിധത്തില്‍ തപ്പിപ്പിടിച്ചു,താഴെയിറങ്ങി.അപ്പോഴാണു ചൈനീസ് കറന്‍സി തീരാറായ വിവരം ഓര്‍ത്തത്.തിരികെ മുകളില്‍ കയറി ഒരു ബാങ്കിലെത്തി. ഡോളര്‍ മാറിയെടുക്കുവാനുള്ള ഭഗീരഥ പ്രയത്നമായിരുന്നു പിന്നീട്.  പാസ്പോര്‍ട്ട് കോപ്പിയെല്ലാം കൊടുത്ത്,ഒരു ടോക്കണും വാങ്ങി,അനവധി പേപ്പറുകളില്‍ ഒപ്പുമിട്ട് 50 മിനിറ്റ് നീണ്ട കാത്തിരിപ്പ്.ടോക്കണ്‍ നമ്പര്‍ഇലക്ട്രോണിക് ബോര്‍ഡില്‍ തെളിയുമ്പോള്‍ നമ്മള്‍ കൌണ്ടറിലെത്തി ഡോളര്‍ നല്‍കി ചൈനീസ് യുവാന്‍ വാങ്ങണം.ഹോങ്കോങ്ങിലും മറ്റും മൂന്ന് മിനിറ്റ് കൊണ്ട് തീരുന്ന പ്രക്രിയക്കു ഇവിടെ ഒരു മണിക്കൂര്‍!! യുവാനും വാങ്ങി തിരികെ താഴെയെത്തി.ഒരു ദിവസം മുഴുവനുമെടുത്താലും കണ്ടുതീരാന്‍ സാധിക്കാത്ത, വിശാലമായ ഒരു മാര്‍ക്കറ്റാണിത്.കുറച്ച് സാധനങ്ങളെല്ലാം വാങ്ങി, നടന്നു നടന്നു കാലുകഴച്ചപ്പോള്‍ മെല്ലെ പുറത്തിറങ്ങി.ഒരു ചൈനീസ് റെസ്റ്റോറന്റില്‍ നിന്നും ഭകഷണം കഴിച്ച്,അടുത്ത ലക്ഷ്യമായ കാന്റണ്‍ ടവറിലേക്ക് തിരിച്ചു.


                                                                                                          കാന്റണ്‍ ടവര്‍

ഗോങ് ചോ 2010 ഏഷ്യന്‍ ഗെയിംസിനോടനുബന്ധിച്ച് 2010 ലാണു ഈ ടവര്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.കഴിഞ്ഞ തവണസമയക്കുറവ് മൂലം ഇത് കാണുവാന്‍ സാധിച്ചിരുന്നില്ല .600 മീറ്റര്‍ ,ആന്റിന സഹിത,ഉയരമുള്ള ഈ ടവര്‍ വളരെ ദൂരേനിന്നേ കാണുവാന്‍ സാധിക്കും. ഞങ്ങളെ പ്രധാന കവാടത്തിലിറക്കി,യോങ്ങ് കാര്‍പാര്‍ക്കിങ്ങിലേക്ക് പോയി.വളരെ വിശാലമായ എന്‍ ട്രന്‍സ് ലോബിയിലൂടെ അകത്ത് പ്രവേശിച്ചു.


                                                                                                                              
 ചൈനാ യാത്രയില്‍ മറ്റെങ്ങും അനുഭവപ്പെടാതിരുന്ന,കര്‍ശന സുരക്ഷാ പരിശോധനക്കു ശേഷം മാത്രമേ റ്റിക്കറ്റ് കൌണ്ടരില്‍ എത്താനാകൂ.സാമാന്യം ഉയര്‍ന്ന ടിക്കറ്റ് നിരക്കാണിവിടെ,സാഹസിക വിനോദങ്ങള്‍ക്കു വേറേയും.പല വിദേശികളും,പാശ്ചാത്യര്‍ പോലും, ഉയര്‍ന്ന നിരക്കിനെക്കുറിച്ച് പരാതി പറയുന്നുണ്ടായിരുന്നു. മെറ്റല്‍ ഡിറ്റക്ടറും,ഡോഗ് സ്ക്വാഡും എല്ലാം സഹിതമുള്ള പരിശോധനക്കു ശേഷം,ആളൊന്നിനു 1100 രൂപ എന്ന നിരക്കിലുള്ള റ്റിക്കറ്റും വാങ്ങി  ലിഫ്റ്റില്‍ കയറുവാനുള്ള ക്യൂവില്‍ സ്ഥലം പിടിച്ചു.വളരെ ചിട്ടയായി വേഗം ക്യൂ മുന്നോട്ട് നീങ്ങുന്നു.ഞങ്ങളുടെ ഊഴമെത്തി,ലിഫ്റ്റിനകത്തു കയറി.428 മീ ഉയരത്തിലേക്കാണിത് പായുന്നത്,അതും 2 മിനിറ്റ് കൊണ്ട്.മുകളില്‍ നിന്നുമുള്ള കാഴ്ചകള്‍ വര്‍ണ്ണനാതീതമാണു.നഗരം മിക്കവാറും മുഴുവനായി തന്നെ ഇവിടെ നിന്നും കാണാം.


                                                                          ടവറിനു മുകളില്‍ നിന്നുമുള്ള കാഴ്ചകള്‍

സന്ദര്‍ശകരെല്ലാം ഫോട്ടോ എടുക്കുവാന്‍ തിരക്കു കൂട്ടുന്നു.തൊട്ടാല്‍ പൊള്ളുന്ന വിലയുമായി സുവനീര്‍ ഷോപ്പുകളും ഈ ഫ്ലോറിലുണ്ട്.ഇതോടനുബന്ധിച്ച് സാഹസിക വിനോദങ്ങളായ ബബിള്‍ ട്രാം,സ്പൈഡര്‍ വാക്ക് ,സ്കൈ ഡ്രോപ്പ്  തുടങ്ങിയവയുമുണ്ട്.ഇത്രയും ഉയരത്തില്‍,ടവറിനു വെളിയില്‍ ഘടിപ്പിച്ചിട്ടുള്ള ഗൊണ്ടോളയില്‍(ബബിള്‍ ട്രാം) കയറി ടവര്‍ ചുറ്റുന്ന പരിപാടിയാണത്. ഉച്ച സമയമായത് കൊണ്ട് അത് നിര്‍ത്തി വച്ചിരിക്കുകയാണു,വൈകുന്നേരത്തോടെ മാത്രമേ പുനരാരംഭിക്കുകയുള്ളൂ.അതില്‍കയറുവാന്‍ സാധിക്കാതെ വന്നതിലുള്ള നിരാശയില്‍ ഞങ്ങളും ചിത്രമെടുപ്പില്‍ വ്യാപൃതരായി.ഇവിടത്തെ മറ്റൊരാകര്‍ഷണം പ്രധാന നിര്‍മ്മിതിയില്‍ നിന്നും കാന്റിലിവര്‍ ആയി നില്‍ക്കുന്ന,ഗ്ഗ്ലാസ്സ് തറയോടുകൂടിയ,ഒരു ഡെക്ക് ആണു.ഗ്ലാസ് തറയില്‍ നില്‍ക്കുമ്പോള്‍ ,നേരെതാഴെ ,അതായത് 428 മീ താഴ്ചയില്‍,നിരത്തും വാഹനങ്ങളും,ഏതൊരു ധൈര്യശാലിക്കും വിറയല്‍ അനുഭവപ്പെടുമെന്നുറപ്പ്.



                                                                                                        ഗ്ലാസ് പവലിയന്‍    
                                                                             ഏഷ്യന്‍ ഗെയിംസ് സ്റ്റേഡിയങ്ങളും,ബഹുനില മന്ദിരങ്ങളുമെല്ലാം,ശാന്തമായൊഴുകുന്ന പേള്‍ നദിയും എല്ലാം ക്യാമറക്കുള്ളിലായി.ഈ കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ 488 മീ ഉയരത്തില്‍ ഒരു ഒബ്സര്‍വേഷന്‍ ഡെസ്കും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.കുറെ നേരം ചുറ്റിക്കറങ്ങിയ ശേഷം താഴെയിറങ്ങി.യോങ് അടുത്തതായി ഗ്രാന്റ് വ്യൂ എന്ന ഷോപ്പിംഗ് മോളിലേക്കാണു ഞങ്ങളെ കൊണ്ട് പോയത്.വലിയൊരു മോള്‍ എന്നതിനപ്പുറം യാതൊരു പ്രത്യേകതയുമില്ലാത്ത ഒരു സ്ഥലം.കുറച്ച് നേരം അവിടെയൊക്കെ ചുറ്റിക്കറങ്ങി,തിരികെ കാര്‍ പാര്‍ക്കിംഗിലെത്തി.ഞങ്ങളെ ഹോട്ടലില്‍ ഇറക്കി രാവിലെ കാണാമെന്നു പറഞ്ഞ് യോങ്ങ് യാത്രയായി.നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു.ഇനി ഇന്നത്തെ പരിപാടിയില്‍ ബാക്കിയുള്ളത് പേള്‍ നദിയിലൂടെയുള്ള ബോട്ട് സവാരിയാണു.പേള്‍നദി നിയോണ്‍ വെളിച്ചത്തില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണു.
                                                                           പേള്‍നദി നിയോണ്‍ വെളിച്ചത്തില്‍







നിറയെ യാത്രക്കാരുമായി നീങ്ങുന്ന ലക്ഷ്വറി ബോട്ടുകള്‍. (കഴിഞ്ഞ ചൈനായാത്രയില്‍ പേള്‍ നദി കാഴ്ചകള്‍ ഒരിക്കല്‍ ഒരു പോസ്റ്റാക്കി ഇട്ടിരുന്നു.അതേ കാഴ്ചകള്‍ വീണ്ടും വിവരിക്കുന്നത് ആവര്‍ത്തന വിരസതയുളവാക്കുന്നതായതു കൊണ്ട് അത് വിവരിക്കുന്നില്ല.
ആ കാഴ്ചകള്‍ ദാ ഇവിടെ).ബോട്ട് യാത്രക്കു ശേഷം നദീതീരത്തുകൂടിയൊന്നു ചുറ്റിയടിച്ച്തിരികെഹോട്ടലിലെത്തി
.നാളെയാണുചൈനാസന്ദര്‍ശനത്തിലെ അവസാന ദിനം.രാവിലെയുള്ള കാഴ്ചകള്‍ക്കു ശേഷം തൊട്ടടുത്ത നഗരമായ ഫോഷാന്‍ നഗരത്തിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നും അത്താഴവും കഴിച്ച് മടങ്ങാനാണു പദ്ധതി.പിറ്റേന്ന്, പ്രഭാത ഭക്ഷണം കഴിഞ്ഞപ്പോഴേക്കും യോങ്ങ് എത്തിക്കഴിഞ്ഞു.നഗരത്തിന്റെ മറ്റൊരു കോര്‍ണറിലുള്ള സന്‍-യാറ്റ്-സെന്‍ മെമ്മോറിയല്‍ ഹാളിലേക്കാണു ആദ്യം പോയത്.
                                                                                    സന്‍-യാറ്റ്-സെന്‍ മെമ്മോറിയല്‍


                                                                സന്‍-യാറ്റ്-സെന്‍ മെമ്മോറിയല്‍ 

ഗോങ് ചോ നഗരത്തിന്റെ പിതാവായി കണക്കാക്കുന്ന,ചൈനീസ് രാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ സന്‍-യാറ്റ്-സെന്നിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിക്കപ്പെട്ട ഒക്ടഗണല്‍ ഷെയിപ്പിലുള്ള ഒരു നിര്‍മ്മിതിയാണിത്.മൂവായിരത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാനാകുന്ന വളരെ വലിയ ഒരു ഹോളാണിത്.തൂണുകളില്ലാതെ 270 അടിയോളം സ്പാനില്‍ ആണു ഇതിലെ പ്രധാന ഹോള്‍.മനോഹരമായ ഉദ്യാനത്തോടൊപ്പം അദ്ദേഹത്തിന്റെ ഒരു പൂര്‍ണ്ണകായ പ്രതിമയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഉച്ചഭക്ഷണത്തിനു ശേഷം ഫോഷാന്‍ നഗരത്തിലേക്ക് യാത്രതിരിച്ചു.
                                                                                  ഏഷ്യന്‍ ഗെയിംസ് വേദിയില്‍

ഒരു മണിക്കൂര്‍ യാത്രക്കു ശേഷം അവിടെയുള്ള സുഹൃത്തിന്റെ വീട്ടിലെത്തി.ചെറിയൊരു വിശ്രമത്തിനു ശേഷം ഏഷ്യന്‍ ഗെയിംസ് വേദികളും മറ്റും കണ്ട് ,സുഹൃത്തിന്റെ പത്നി ഒരുക്കിയ വിഭവസമൃദ്ധമായ മലബാര്‍ ഭക്ഷണത്തിനു ശേഷം ഗോങ് ചോ എയര്‍പോര്‍ട്ടിലെത്തി കുലാലമ്പൂര്‍ വിമാനത്തിനായി കാത്തിരുന്നു.ഇതിനിടയില്‍ നാട്ടില്‍നിന്നും വേറൊരു സുഹൃത്തിന്റെ ഫോണ്‍. ആ ഫോണ്‍ സംഭാഷണം കഴിഞ്ഞപ്പോഴേക്കും, നാട്ടിലെത്തിയാല്‍ അധിക താമസമില്ലാതെ നടക്കുവാന്‍ പോകുന്ന, അടുത്ത യാത്രയുടെ കേളികൊട്ട് മുഴങ്ങി കഴിഞ്ഞിരുന്നു.


ഹോങ്കോങ് / ചൈനാ യാത്ര-1ഇവിടെ വായിക്കാം

ഹോങ്കോങ് / ചൈനാ യാത്ര-2ഇവിടെ വായിക്കാം

ഹോങ്കോങ് / ചൈനാ യാത്ര-3ഇവിടെ വായിക്കാം

 

 

 

Followers

ജാലകം
chintha.com

About Me

My photo
a travel enthusiast who enjoys humour

About This Blog

സഞ്ചാരത്തിനിടയിലെ ചില കാഴ്ചകള്‍;ചിത്രീകരണ മികവ് തുലോം കമ്മി .അത്ര മാത്രം

FEEDJIT Live Traffic Feed

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP