Sunday, June 3, 2012

ഗോള്‍ഡന്‍ ട്രയാംഗിള്‍-തായ് ലണ്ട് - രണ്ടാം ഭാഗം



ഇന്നു ചിയാങ്ങ്മയിലെത്തിയതിനു ശേഷമുള്ള രണ്ടാം പ്രഭാതം.ഒരു പ്രഭാതസവാരിക്കായി ഇറങ്ങി.തലേരാവിന്റെ ആലസ്യം വിട്ട് നഗരം ഉറക്കമുണര്‍ന്നിട്ടില്ല .റോഡിലാരേയും കാണാനില്ല.നല്ല  ഇളം തണുപ്പുള്ള കാലാവസ്ഥ.ജോലിക്കായി നഗരത്തിലേക്ക് വരുന്നവരുടെ വാഹനങ്ങള്‍ ഇടക്കിടെ കടന്നുപോകുന്നുണ്ട്.ഒരു ടുക്-ടുക് അടുത്ത് വന്നുനിന്നു.



                                                                                         ചിയാങ്മായ് ഗ്രാമകാഴ്ചകള്‍

നഗരത്തിലേക്ക് ട്രിപ്പിനായി വരുന്ന വാഹനമാണു.30 ബാത്തിനു ഒരു ചെറിയ കറക്കമാകാമെന്നായി ചങ്ങാതി.കഷ്ട്ടിച്ച് ഒരു രണ്ട് -മൂന്ന്കിലോമീറ്റര്‍.പെട്ടെന്ന് നഗരം ഗ്രാമക്കാഴ്ചകള്‍ക്ക് വഴിമാറി.റോഡിനിരുവശവും വിശാലമായ ,നടീല്‍ കഴിഞ്ഞ,പാടശേഖരങ്ങള്‍ പച്ചപുതച്ച് നില്‍ക്കുന്നു.തികച്ചും കേരളീയ കാഴ്ചയാണെങ്കിലും സമീപഭാവിയില്‍തന്നെ നെല്‍കൃഷി കാണണമെങ്കില്‍ കേരളത്തിനു പുറത്ത്പോകണമെന്ന സ്ഥിതി ആയിക്കൊണ്ടിരിക്കുകയാണല്ലോ!10മിമിറ്റിനുള്ളില്‍ തിരികെ ഹോട്ടലിലെത്തിച്ച് ടുക്-ടുക് സ്ഥലം വിട്ടു.അന്നത്തെ പ്രഭാതസവാരിയും തഥൈവ.
ഹോട്ടല്‍ റൂമിലെത്തി തയ്യാറായി,ബ്രേക് ഫാസ്റ്റും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും ടൂറിസ്റ്റ്വാനുകളുടെ ഡ്രൈവര്‍മാര്‍ ഞങ്ങളെ പൊതിഞ്ഞു.നിരക്ക് പറഞ്ഞുറപ്പിച്ച്, തരക്കേടില്ലാതെ പെരുമാറിയ ഒരാളുടെ വാനില്‍ കയറി.അലക് എന്നാണു കക്ഷിയുടെ പേരു.നഗരത്തിനു പുറത്തുള്ള ബോസാങ് ഗ്രാമത്തിലാണു അലകിന്റെ വീട്.ഒരു ടൂര്‍കമ്പനിയുടെ വാന്‍ ഡ്രൈവറായി കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്നു.മറ്റേതു തായ് നഗരത്തേയും പോലെ ചിയാങ്ങ്മായിലും പൊതുവേ ടാക്സിനിരക്കുകള്‍ വളരെ കുറവാണു,മര്യാദക്കാരായ ഡ്രൈവര്‍മാരും.

 വിഖ്യാതമായ ടൈഗര്‍ കിങ്ഡം സന്ദര്‍ശനമാണു ഈ ദിവസത്തെ ആദ്യ പരിപാടി.2008ല്‍ സ്ഥാപിതമായ ഈ ടൈഗര്‍പാര്‍ക്ക് ചിയാങ്ങ്മായിലെ പ്രധാന ആകര്‍ഷണമാണു.2011ഓടുകൂടി ചിയാങ്ങ്മായിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായി ഇത് മാറിക്കഴിഞ്ഞു.

                                                                                                        ടൈഗര്‍ കിങ്ഡം

നഗരത്തില്‍ നിന്നും 10കിമി അകലെ മേറിം എന്ന പ്രദേശത്താണു ടൈഗര്‍ കിങ്ഡം സ്ഥിതിചെയ്യുന്നത്. ടൂറിസ്റ്റുകള്‍ക്ക്പലപ്രായത്തിലുള്ള കടുവകളുമായി ഇടപഴകുന്നതിനുള്ള അവസരമാണീ പാര്‍ക്ക് ഒരുക്കുന്നത്.ടുക്ടുക്കുകളിലെല്ലാംഇതിന്റെപരസ്യസ്റ്റിക്കറുകള്‍പ്രദര്‍ശിപ്പിച്ചിട്ടുണ്ട്,അതോടൊപ്പം
നിരക്കുകളും.
വടക്കുകിഴക്കന്‍ തായ്ലണ്ടിലെ ഉബോണ്‍ സൂ ശ്രുംഖലയുടെ കീഴില്പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമാണീ പാര്‍ക്ക്.ഒരു തായ് ലണ്ട് എം.പിയുടെ ഉടമസ്ഥതയിലാണത്രേ ഇത്. ആറ് ഏക്കറോളം വിസ്ത്രുതിയിലാണിത് സ്ഥിതിചെയ്യുന്നത്.

ചിയാങ്ങ്മായ് വഴിയിലെല്ലാം ടൈഗര്‍ കിങ്ഡമിന്റെ വലിയ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചിരിക്കുന്നു.
ഒരു 15മിനിറ്റ് യാത്രയില്‍ അവിടെ എത്തിച്ചേര്‍ന്നു.മേസെ താഴ്വരയിലെ ഒരു ചെറിയ നദീതീരത്താണീ പാര്‍ക്ക്.ദൂരേനിന്നു തന്നെ ഇതിന്റെ പ്രവേശനകവാടം ദൃശ്യമാകും.നദിക്കു കുറുകേയുള്ള പാലം കടന്ന് ഞങ്ങളുടെ വാഹനം അകത്ത് പ്രവേശിച്ചു.

                                                                                                        പ്രധാന കെട്ടിടം



രാവിലെയായതു കൊണ്ടാകണം വലിയ തിരക്കില്ല. പ്രധാന കെട്ടിടത്തില്‍ തന്നെയാണു ടിക്കറ്റ് കൌണ്ടര്‍. നിരക്കുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോര്‍ഡ് നോക്കിയപ്പോള്‍ ഞെട്ടി.സാമാന്യം ഉയര്‍ന്ന നിരക്കുകളാണിവിടെ.ഒരാള്‍ക്ക് 2000 രൂപ വരെയുള്ള വിവിധ പാക്കേജുകള്‍.കടുവകളുടെ സൈസ് അനുസരിച്ചാണു നിരക്കുകളും.നിലവില്‍ 32 കടുവകളാണിവിടെയുള്ളത്. വലിയ കടുവകളുമായി സല്ലപിക്കുന്നതിനു കുറഞ്ഞ നിരക്കും,കുഞ്ഞുങ്ങളുമായി കളിക്കുന്നതിനു ഉയര്‍ന്ന റേറ്റും.ഏകദേശം 15മിനിറ്റാണിതിനു അനുവദിച്ചിരിക്കുന്നത്.എങ്കിലും സമയം കൂടുതല്‍ ആവശ്യമായതുകൊണ്ടാകാം ,സമയകാര്യത്തില്‍ കടും പിടിത്തമൊന്നുമില്ല.വലിയ കടുവകളുമായി ഇടപഴകുന്നതിനുള്ള ടിക്കറ്റുമായി ഞങ്ങളും,റ്റിപവന്‍ എന്ന ട്രെയിനറും പാര്‍ക്കിനകത്തേക്കു കയറി.

                                                                                         പാര്‍ക്കിനകത്തെ കാഴ്ചകള്‍




അകത്തേക്കുള്ള റോഡിനിരുവശവുമായി വയര്‍ഫെന്‍സിങിനുള്ളില്‍ കടുവകളെ സ്വതന്ത്രമായി തുറന്ന് വിട്ടിരിക്കുന്നു.വലിപ്പമനുസരിച്ച് പല വിഭാഗങ്ങളായി തരം തിരിച്ചാണിവയെ വിട്ടിരിക്കുന്നത്.കടുവകളുമായി ഇടപഴകുമ്പോള്‍ എടുക്കേണ്ട മുന്‍ കരുതലുകള്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

നാലുകടുവകളെ ഇട്ടിരിക്കുന്ന ഒരു വിഭാഗത്തിലേക്കാണു റ്റിപവന്‍ ഞങ്ങളെ നയിച്ചത്.ഗെയിറ്റിനകത്ത് കടന്ന്,വീണ്ടും ഗെയിറ്റടച്ചപ്പോള്‍ നാലു കടുവകളോടൊപ്പം ട്രെയിനറും ഞങ്ങളും മാത്രം.ഉള്ളൊന്നു കാളി!ഒരു ചെറിയ ചൂരല്‍ വടി മാത്രമാണു ട്രെയിനറുടെ ആയുധം!




ഒറ്റക്ക് കിടക്കുന്ന ഒരുവനെയാണു ഞങ്ങള്‍ക്കായി റ്റിപവന്‍ തിരഞ്ഞെടുത്തത്.കടുവയുടെ പിന്‍ വശത്തുകൂടി മാത്രമേ അടുത്ത്ചെല്ലാവൂ എന്നും, നല്ല ശക്തിയില്‍ വേണം ശരീരത്തില്‍ സ്പര്‍ശിക്കാന്‍ എന്നുമുള്ള നിര്‍ദ്ദേശമനുസരിച്ച് ഓരോരുത്തരായി കടുവയെ സമീപിച്ചു.ചെറിയൊരു ഭീതിയോടെ ഫോട്ടോ സെഷന്‍ തുടങ്ങി.വാലില്‍പ്പിടിച്ചും.കെട്ടിപ്പിടിച്ചുമൊക്കെ യഥേഷ്ടം ചിത്രങ്ങളെടുക്കാം.




എപ്പോഴും ലഭിക്കുന്ന അവസരമല്ലാത്തതു കൊണ്ടു എല്ലാവരും നിറയെ ചിത്രങ്ങളെടുത്തു.റ്റിപവനൊരു റ്റിപ്പും നല്‍കി പുറത്തു കടന്നു.കടുവകുഞ്ഞുങ്ങള്‍ക്കൊപ്പം കളിക്കാനാണു തിരക്കേറേയും.പാശ്ചാത്യരാണധികവും അതിനകത്ത്.ഒരു മുക്കാല്‍ മണിക്കൂര്‍ കൊണ്ട് അതിനകമെല്ലാം ചുറ്റിക്കണ്ട് പാര്‍ക്കിനു പുറത്തിറങ്ങി.അലക് കാത്തുനില്‍ക്കുന്നുണ്ട്.കുറച്ചകലെ കഴുത്തുനീണ്ട ഗോത്രവര്‍ഗ്ഗക്കാര്‍ താമസിക്കുന്ന ഗ്രാമത്തിപോകാമെന്നായി അലക്.കഴുത്തില്‍ ഒരുതരം വളകളിട്ട്,നീണ്ട കഴുത്തുമായി ജീവിക്കുന്നവരുടെ ഗ്രാമവും ധാരാളം പേര്‍ സന്ദര്‍ശിക്കുന്നുണ്ടത്രേ. അലകിന്റെ കയ്യിലുള്ള ചിത്രങ്ങള്‍ കണ്ടപ്പോഴേ ഒരുതരം ശ്വാസം മുട്ട് അനുഭവപ്പെട്ടു,അതോടെ ആ പരിപാടി ഉപേക്ഷിക്കപ്പെട്ടു.പകരം തൊട്ടടുത്തു തന്നെയുള്ള സാഹസികവിനോദ കേന്ദ്രമായ എക്സ് സെന്റര്‍ സന്ദര്‍ശിക്കാമെന്നായി അലക്.അതിനുള്ളില്‍ നല്ലൊരു ഭക്ഷണ ശാലയും ഉണ്ട്.

                                                      എക്സ്-സെന്റര്‍ എന്ന സാഹസിക വിനോദകേന്ദ്രം

നേരം രണ്ടര മണിയായിരിക്കുന്നു.5മിനിറ്റ് യാത്രയില്‍ അവിടെയെത്തി.ബങ്കി ജമ്പിംഗ്,ഓഫ് റോഡ് കാര്‍,ഓഫ് റോഡ് ബൈക്ക്,എക്സോര്‍ബ് ബോള്‍,ഗോ കാര്‍ട്ട് അങ്ങനെ നിരവധി വിനോദങ്ങള്‍.

                                                                                                             ബങ്കി ജമ്പിംഗ്



                                                                                                             ബങ്കി ജമ്പിംഗ് 

60 മീറ്റര്‍ ഉയരത്തിനിന്നും കാലുകള്‍ കൂട്ടിക്കെട്ടി താഴേയുള്ള കുളത്തിലേക്ക് ചാടുന്ന ബങ്കി ജമ്പിങ് അത്യന്തം സാഹസികാമായ ഒരു വിനോദമാണു.എല്ലാ വിനോദങ്ങള്‍ക്കും വളരെ ഉയര്‍ന്ന ടിക്കറ്റ് നിരക്കാണിവിടെ.ഭക്ഷണം കഴിഞ്ഞപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചു.അതിനാല്‍ ഒന്നിലും കൈവച്ചില്ല. വിനോദങ്ങളെല്ലാം കണ്ടുനിന്ന് വൈകുന്നേരത്തോടെ തിരികെ നഗരത്തിലേക്ക് മടങ്ങി.നാളെ ചെയ്യുവാന്‍ പോകുന്ന 275കിമി ദൈര്‍ഘ്യമുള്ള ഗോള്‍ഡന്‍ ട്രയാംഗിള്‍ യാത്രക്കുള്ള വാഹനവും ബുക്ക് ചെയ്ത് നൈറ്റ്മാര്‍ക്കറ്റിലൂടെ കറങ്ങി, ഭക്ഷണശേഷം ഹോട്ടലിലെത്തി.അപ്പോള്‍ സമയം അര്‍ദ്ധരാത്രിയോടടുത്തിരുന്നു.

Followers

ജാലകം
chintha.com

About Me

My photo
a travel enthusiast who enjoys humour

About This Blog

സഞ്ചാരത്തിനിടയിലെ ചില കാഴ്ചകള്‍;ചിത്രീകരണ മികവ് തുലോം കമ്മി .അത്ര മാത്രം

FEEDJIT Live Traffic Feed

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP