ചൈന-ഗ്വങ് ഷോ -പേള്‍ നദികാഴ്ചകള്‍
2010 ലെ ഏഷ്യൻ ഗെയിംസിനു വേദിയായ ഗ്വാങ്ഷൊ നഗരത്തിലേക്കൊരു യാത്ര എനിക്കു തരമായത് ഏഷ്യൻ ഗെയിംസിനു ശേഷമായിരുന്നു. വളരെ നേരത്തെ തന്നെ നിശ്ചയിച്ചതായിരുന്നു യാത്രയെങ്കിലും,അത് ചൈനയിലേക്കായാതുകൊണ്ട് അവസാന നിമിഷം വരെ ഒരു അനിശ്ചിതത്വം നിലനിന്നിരുന്നു കർശനമായ വിസാ നിയമങ്ങളെക്കുറിച്ചുള്ള സ്നേഹിതരുടെ അറിയിപ്പുകളും എല്ലാം അതിനു കാരണമായിരുന്നു.
തണുത്തുറഞ്ഞ ഒരു ചൈനീസ് പ്രഭാതത്തിലേക്കായിരുന്നു ഞാൻ ചെന്നിറങ്ങിയതെങ്കിലും ഊഷ്മളമായ അനുഭവങ്ങളാൽ ചൈനയെക്കുറിച്ചുള്ള സകല ധാരണകളും തിരുത്തപ്പെട്ടുവെന്നുള്ളതായി യാഥാർത്ഥ്യം.
ഗ്വാങ് ഷൊ വിമാനത്താവളം
സൗഹൃദപൂർവ്വമായി പെരുമാറുന്ന ഇമിഗ്രേഷൻ-കസ്റ്റംസ് ഉദ്യോഗ സ്ഥർ ഇന്ത്യയിലെ എയർപോർട്ടുകളിൽ നിന്നും ചെല്ലുന്നവർക്കു ഒരു പുതിയ അനുഭവമാണു നൽകുന്നത്.
ഗ്വാങ്ഷോവിൽ ചിലവഴിച്ച രണ്ടാഴ്ചക്കാലത്തെ അനുഭവങ്ങളിൽ മറക്കാനാവാത്ത ഒന്നായി പേൾ നദിയിലൂടെയുള്ള നൈറ്റ് ക്രൂയിസ്.
പേൾ നദീതീരത്തെ അനന്തമായ നടപ്പാത
രാത്രി എട്ടരക്കുള്ള ഒരു ട്രിപ്പായിരുന്നു ഞങ്ങൾക്കു വേണ്ടി ബുക്ക് ചെയ്യപ്പെട്ടിരുന്നത്. സമയത്ത് തന്നെ ഷിപ്പ് എത്തി. അവസാന ട്രിപ്പുകളിലൊന്നായതു കൊണ്ടാവണം വലിയ തിരക്കില്ല.കാഴ്ചകൾ കാണുവാൻ നല്ലത് അപ്പർ ഡെക്കായതു കൊണ്ട് നേരെ മുകളിലേക്ക്കയറി. മുകളിലേക്ക് കയറുമ്പോൾ തന്നെ തണുപ്പ് അസഹ്യമായി തുടങ്ങി.6 ഡിഗ്രീയാണു അപ്പോൾ അവിടത്തെ താപനില.തെർമൽ വൂളിനൊന്നും തണുപ്പ് താങ്ങാനാവുന്നില്ല.ക്രൂയിസ് സഞ്ചാരം തുടങ്ങിയപ്പോൾ തണുപ്പ് വീണ്ടും രൂക്ഷമായി.പക്ഷെ തുടർന്നങ്ങോടുള്ള കാഴ്ചകളുടെ മനോഹാരിതയിൽ തണുപ്പ് അറിഞ്ഞില്ലായെന്നുള്ളതാണു സത്യം.ആ കാഴ്ചകളിൽ ചിലത് ഇവിടെ പങ്ക് വയ്ക്കുന്നു
.
രാത്രികാല ശ്യങ്ങൾ
ക്രൂയിസ് ഷെഡ്യൂൾ
സഞ്ചാരികളുമായി നീങ്ങുന്ന ലക്ഷ്വറി ക്രൂയിസ്
ഡെക്കിൽ നിന്നുമുള്ള കാഴ്ചകൾ
ഗ്വാങ്-ഷൊ ടവർ-പല നിറങ്ങളിലുള്ള ലൈറ്റിംഗ് മനോഹരമാക്കുന്നു
പേൾനദിക്കു കുറുകെയുള്ള പാലങ്ങൾ
ചൈനയിലെ മൂന്നാമത്തെ നീളം കൂടിയ നദിയായ പേൾ നദിക്കു കുറുകെ,ഗ്വാങ് ഷൊ നഗരത്തിൽ ,പത്തോളം പലങ്ങളുണ്ട്.ഇതിൽ നാലെണ്ണം പുതിയതായി നിർമിക്കപ്പെട്ടവയാണു.ഈ പാലങ്ങളിൽ നിന്നും,സമീപത്തുള്ള ബഹുനില ഹോട്ടലുകളിൽ നിന്നുമുള്ള രാത്രികാല നിയോൺ-ലേസർ ലൈറ്റുകളാണു ഈ യാത്രയുടെ ഏറ്റവും വലിയ ആകർഷണംഈ കെട്ടിടങ്ങളെല്ലാം ഏഷ്യൻ ഗെയിംസിനായി നവീകരിക്കപ്പെട്ടവയാണു.കുറച്ച് കൂടി മുന്നോട്ട് പോയപ്പോൾ ക്രൂയിസിലെ സ്റ്റ്യുവാർഡ് വന്നു ദൂരെ ഒരു സ്റ്റേഡിയം ചൂണ്ടിക്കാണിച്ച് തന്നു.
ഏഷ്യൻ ഗെയിംസ് ഉദ്ഘാടന ചടങ്ങുകൾ നടന്ന വേദി
നടപ്പാതയിലൂടെ നടന്നു നീങ്ങുന്ന പഴകച്ചവടക്കാരൻ
ഏഷ്യൻ ഗെയിംസ് ഉദ്ഘാടനം നടന്ന വേദിയാണത്. തണുപ്പ് അസഹ്യമായപ്പോൾ ഈ തണുപ്പൊന്നും ഒരു തണുപ്പല്ല എന്നു സഹജ മലയാളി സ്വഭാവത്തിൽ പറഞ്ഞിരുന്നവരൊക്കെ മെല്ലെ താഴേക്കിറങ്ങി,ഭക്ഷണത്തിനെന്ന വ്യാജേന.അതെന്തായാലും ഒന്നര മണിക്കൂർ നീണ്ട ഈ യാത്രയിൽ നല്ലൊരു രാത്രിഭക്ഷണവും ലഭിച്ചു.
( വിശദമായ ഒരു യാത്രാവിവരണം എഴുതണമെന്നുണ്ട്)